സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മാറ്റത്തിന് വഴിയൊരുങ്ങേണ്ട സൈബർ ലോകം

വന്ദന അനില്‍


     
നിരന്തരമായി ആശയവിനിമയവും സൗഹൃദ സംഭാഷണങ്ങളും ഉരുത്തിരിയുന്ന ഇടമാണ് ഇന്റർനെറ്റ് അഥവാ വിവരസാങ്കേതിക വിദ്യ. വിവിധയിനം സാധ്യതകൾ ഇത് തുറന്നു കാട്ടുന്നത്. പല സാഹചര്യങ്ങളിൽ നിന്നും വരുന്നവർ കാണിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം വലിയ കുഴപ്പം ചെയ്യുന്നു. സമൂഹ മാധ്യമങ്ങളിലൂടെ എന്തും വിളിച്ചു പറയാം എന്ന ഒരു പൊതുബോധമാണ് ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്നോ അവിടെ ഏതു രീതിയിലുള്ള സംസ്കാരമാണ് വിഭാവനം ചെയ്യുന്നതെന്നും  പൊതുവിൽ ആലോചിക്കാതെ പോകുന്ന കാര്യങ്ങളാണ്. 
സമൂഹ മാധ്യമങ്ങളിലൂടെയാണ് എല്ലാവിധ അധാർമിക ആശയവിനിമയവും നടക്കുന്നത്. തികച്ചും സ്ത്രീവിരുദ്ധമായ പരാമർശങ്ങളും ലൈംഗിക ചുവയുള്ള താരതമ്യങ്ങളും, കേട്ടാൽ അറയ്ക്കുന്ന തെറി വിളികളും കൊണ്ട് സമൃദ്ധമാണ് ഇന്ന് മലയാളികളുടെ സൈബർ ലോകം. അതിൽ കൂടുതൽ കണ്ട് വരുന്നത് ടിക് ടോക് പോലെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്ന പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ്. ആണുങ്ങൾക് വിമർശനങ്ങളും തെറിയഭിഷേകവും കിട്ടുന്നില്ല എന്നല്ല. തീർത്തും പെണ്ണിനെ ഒതുക്കാൻ വേണ്ടി മാത്രം അവനവനുമായി യാതൊരുവിധ ബന്ധമില്ലാത്ത വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞും യൂട്യൂബ് ടിക് ടോക് ഫേസ്ബുക് മുതലായവയിൽ വരുന്ന പോസ്റ്റുകൾക്കും മറ്റും അലോസരപ്പെടുത്തുന്ന കമെന്റുകൾ ഇടുകയും ആ പരിഹാസം മറ്റുള്ളവർക്ക് ഷെയർ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. പെൺകുട്ടികൾ വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ കൃത്യമായി  വന്ന് അവരുടെ വസ്ത്രത്തിന്റെ അളവെടുക്കുകയും സദാചാര ചിന്താഗതിക്കാരായ അവരുടെ മോശം പ്രതികരണങ്ങൾക്ക് അതേ അളവിൽ മറുപടി കൊടുക്കുന്ന സ്ത്രീകളെ വെടിയായും സംസ്കാരം ഇല്ലാത്തവളായും ചിത്രീകരിച്ച് സമൂഹമാധ്യമം ഉപയോഗിക്കുന്ന എല്ലാവരുടെയും ഇടയിൽ അത്തരത്തിലുള്ള ട്രോളുകളും മറ്റും പ്രചരിപ്പിക്കലാണ് ഇവരുടെ പ്രധാന പണി. 


നിരവധി ട്രോളുകളും ഓൺലൈൻ ഗ്രൂപ്പുകളും ഇത്തരക്കാരുടെ ഗോധയായി മാറിയിരിക്കുകയാണ്. പൊതുവികാരത്തെ സ്വാധീനിച്ച് കൈയ്യടി നേടാനുള്ള ശ്രമമാണ് ഇത്തരം വിലകുറഞ്ഞ അസഭ്യം പറച്ചിൽ കൊണ്ട് ശ്രമിക്കുന്നത്. അടുത്തിടെ നടി അനശ്വര രാജന് നേരെയുണ്ടായ പ്രതികരണവും അതിന് മറുപടിയായി മറ്റു നടിമാർ രംഗത്ത് വന്നതും ശ്രദ്ധേയമാണ്. ശരിക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതാണ് ഇതിന്റെ കണക്ക്. ഒരുവിധം എല്ലാ നടികളും എഴുത്തുകാരികളും സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന പെൺകുട്ടികളും ഒരിക്കലെങ്കിലും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടാവും. ലോകത്തിലെ മൊത്തം ഇന്റർനെറ്റ് ഉപഭോഗക്താക്കളുടെ കണക്കെടുത്താൽ അതിൽ 38 ശതമാനം ഇന്ത്യക്കാരാണ്. അതിൽ 54  ശതമാനം കേരളത്തിലും. 


2019 ൽ മാത്രം 280 കേസുകളാണ് കേരള സൈബർ പോലീസ് രജിസ്റ്റർ ചെയ്തത്. പലപ്പോഴും കൊച്ചു കുട്ടികളടക്കം ഇത് അനുഭവിക്കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ വർഷം കേരള സർക്കാർ പോലീസ് ആക്ട് -ൽ ഭേദഗതി വരുത്താൻ തീരുമാനിച്ചെങ്കിലും അത് സ്വതന്ത്ര അഭിപ്രായപ്രകടനത്തിന് കോട്ടം തട്ടിക്കുന്നതാണ് എന്ന വാദം കാരണം പിൻവലിക്കേണ്ടി വന്നു. 


പ്രമുഖ നടന്മാരെ വാനോളം പുകഴ്ത്തുകയും എന്നാൽ നടിമാരെ അവരുടെ പ്രതികരണങ്ങൾക്കും അഭിമുഖങ്ങൾക്കും കളിയാക്കിയും വ്യക്തിപരമായി അധിക്ഷേപിച്ചും ഈ ഇരട്ടത്താപ്പ് വളർത്തുകയാണ് ചില ട്രോളന്മാരും അവരുടെ ആരാധകന്മാരും ചെയ്യുന്നത്. എഫ് എഫ് സി പോലെയുള്ള ഫേസ്ബുക് പേജുകളും വാട്സാപ്പ് ഗ്രൂപ്പുകളുമെല്ലാമാണ് ഇവരുടെ സ്വതന്ത്ര അധിക്ഷേപ മത്സരങ്ങൾക്കുള്ള ഇടങ്ങൾ. നടിമാരുടെയും സമൂഹമാധ്യമങ്ങളിലൂടെ പൊതുവിൽ അറിയപ്പെടുന്ന പെൺകുട്ടികളുടെയും ശരീരവും സ്വഭാവവും പ്രവൃത്തികളും എന്തിന്, വസ്ത്രം പോലും സൈബർ ആങ്ങളമാരെയും സൈബർ ഞരമ്പൻമാരെയും അങ്ങേയറ്റം ചൊടിപ്പിക്കുന്നവയാണ്. പലപ്പോഴും ഇത്തരം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും മനുഷ്യത്വരഹിതവും ക്രൂരവുമാകുന്നിടത്താണ് പോലീസ് കേസുകളുണ്ടാവുന്നത്. അതും ബാധിക്കപ്പെടുന്നയാൾക്ക് ഇതിന്റെയൊക്കെ പുറകെ പോകാൻ പണവും സമയവും ഒക്കെ കണ്ടെത്തണം. അല്ലാതെ ഈ സദാചാര കപടസംസ്കാരസംരക്ഷകർ കാരണം നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയും സൈബർ ആക്രമണം നേരിട്ടും ഒന്നും പ്രതികരിക്കാതെ പോകുന്നവർ എത്രയോ ഉണ്ട്. 


നല്ല രീതിയിൽ ആശയവിനിമയം നടത്തിയാൽ ഏറെ ഉപകരിക്കുന്ന സാങ്കേതിക വിപ്ലവം ഇത്തരം അർത്ഥവും ബോധവും ഏതാണെന്ന് തിരിച്ചറിയാത്തവന്മാർ ഉപയോഗിക്കുന്നത് കാരണം ജനതയെ അടിച്ചമർത്താനും അതിർവരമ്പുകൾ കല്പിക്കാനും ഇടയാകുന്നു. ഈ പരിഷ്ക്കൃത സമൂഹത്തിലും  ഇത് നടക്കുന്നു എന്നത് പരിതാപകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…