സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പരിമളം

ബിജു ഇ കെ

രാവിലത്തെ എഴുത്തും വായനയുമൊക്കെ കഴിഞ്ഞു ചാർജ് ചെയ്യാൻ വച്ച മൊബൈലുമെടുത്തു ഞാൻ ബെഡ്‌റൂമിലേക്ക് നടന്നു …

ഇന്നലെ രാത്രി അമ്മയുടെയും മകളുടെയും ചിത്രം വരയും പെയിന്റിങ്ങും പുലർച്ച വരെയും ഉണ്ടായിരുന്നെന്ന് തോന്നുന്നു ..രണ്ടു പേരും നല്ല ഉറക്കത്തിലാണ് … ഞാൻ തലയണ ചാരിവച്ചു മോളടുത്തിരുന്നു .. അവളെ പുതപ്പിച്ചു ..

ഫോൺ തുറന്നു ഫേസ്ബുക്കിൽ ആരൊക്കെ എന്തൊക്കെ പറയുന്നു എന്ന് നോക്കി കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടിയത് …..

മോള് ഞെട്ടി എഴുന്നേറ്റില്ല… അവളപ്പോഴും ഉറക്കത്തിൽ തന്നെ അവളുടെ അരികെ ഒരു തലയണവച്ചു പതുക്കെ ബെഡ്റൂമിന്റെ വാതിൽ ചാരി ഞാൻ മുമ്പിലത്തെ വാതിലിനടുത്തേക്കു നടന്നു ..ആമസോൺ ഡെലിവറി ആയിരിക്കുമോ എന്നാലോചിച്ചു കൊണ്ട് വാതിൽ തുറന്നു …

ഒരു സ്ത്രീ വീടിനു മുന്നിലുള്ള പൂന്തോട്ടത്തിലെ പൂക്കളെ തലോടി നിൽക്കുന്നു ..മുഖം കാണാൻ പറ്റുന്നില്ല ..

ഞാൻ ചോദിച്ചു ആരാ ..അവർ തിരിഞ്ഞു നിന്നു ..

“പരിമള അല്ലെ ഇത് “.

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി ..
“വരൂ” ഞാൻ അവളെ വീട്ടിലേക്കു ക്ഷണിച്ചു ..

അവളാകെ മാറിയിരിക്കുന്നു. അഞ്ചാറു വർഷങ്ങൾക്ക് മുൻപ് പെട്ടന്നൊരുദിവസം മകളെയും തോളിലേറ്റി ഇത് പോലെ വാതിലിൽ മുട്ടി പേടിച്ചരണ്ട മുഖത്തോടെ കരഞ്ഞ പരിമളയല്ല അത് .. ചെറുപുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഒരു സ്ത്രീയെയാണ് ഞാൻ കണ്ടത് ….

അന്നവൾ എങ്ങനെയെങ്കിലും നാഗപട്ടണത്തിലെ തന്റെ ഗ്രാമത്തിൽ എത്തണം എന്നുപറഞ്ഞു കരഞ്ഞു.. .ഞാൻ കുറച്ചു പണം കൊടുത്തു സഹായിച്ചു .. ഒരു വലിയ ഇടവേളക്കു ശേഷം ഇപ്പോഴാണ് അവളെ വീണ്ടും കാണുന്നത് ..

ആ… ഞാൻ പറയാൻ മറന്നു, പരിമള വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ വീട് വൃത്തിയാക്കാനും അടുക്കളയിൽ സഹായിക്കാനും വരാറുണ്ടായിരുന്നു .. ..

സോഫയിൽ ഇരുന്ന അവളോട് ഞാൻ ചോദിച്ചു “നീ നാഗപട്ടണത്തിൽ നിന്ന് തിരിച്ചു വരില്ല എന്നാണ് കരുതിയത് ..മകൾ ഉണ്ടോ കൂടെ ..അവൾക്കു ആറു വയസായിട്ടുണ്ടാകും അല്ലെ ..ഇവിടുന്നു കൈക്കുഞ്ഞുമായി പോയതല്ലേ നീ” ..

“അതെ അണ്ണാ .. ശ്വേതക്കു ഒരുവയസ്സുള്ളപ്പോളാണ് നാഗപട്ടണത്തിൽ നിന്നും ബാംഗ്ളൂരിലേക്ക് ആദ്യമായി വന്നത് ..ഇപ്പോൾ അവൾക്കു ആറു വയസായി അവൾ നാഗപ്പട്ടണത്ത് പഠിക്കുന്നു.. “…മേശപ്പുറത്തുണ്ടായിരുന്ന ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന റൂമി കവിതകൾ എടുത്തു നോക്കി കൊണ്ട് അവൾ പറഞ്ഞു ..

പണ്ടും അവൾക്ക് പുസ്തകങ്ങൾ ഇഷ്ടമായിരുന്നു..എന്നും രാവിലെ നേരത്തെ വന്ന് വീട്ട് ജോലികഴിഞ്ഞു പോകുന്നതിനു മുൻപ് അരമണിക്കൂറെങ്കിലും അവൾ പുസ്തക അലമാരക്ക് അടുത്ത് തന്നെയായിരിക്കും അതിൽ നിന്ന് എന്തെങ്കിലും എടുത്തു വായിക്കും… ഞങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ ..പുസ്തകം വീട്ടിലേക്ക് എടുത്തോള്ളൂ എന്നുപറഞ്ഞാൽ അവളതുചെയ്യില്ല.. .

“നിന്റെ അണ്ണൻ കാർത്തിക് നാഗപട്ടണത്ത് ഉണ്ടാകും എന്നല്ലേ അന്ന് പോകുമ്പോൾ പറഞ്ഞത്? .. ഒരിക്കൽ നിന്റെ ഭർത്താവ് അറുമുഖത്തിന്റെ അമ്മാവനെ കണ്ടപ്പോൾ അയാൾ പറഞ്ഞിട്ടാണ് അറിഞ്ഞത് നിന്റെ അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാരായിരുന്നു എന്ന് ..നീ എന്ത് കൊണ്ട് തുടർന്ന് പഠിച്ചില്ല? ..ഇത്ര ചെറുപ്പത്തിൽ എന്തിനു വിവാഹം കഴിച്ചു ?..” ഞാൻ ചോദിച്ചു

പണ്ട് പലപ്പോഴും ഞങ്ങളുടെ ചോദ്യങ്ങൾക്കു അവളുടെ ഉത്തരം ഒരു പൊട്ടിച്ചിരിയാണ് …. നല്ലവണം ഇംഗ്ലീഷിൽ സംസാരിക്കുന്ന, പുസ്തകങ്ങൾ വായിക്കുന്ന അവളോട്, ജോലിക്കു വരുന്ന സമയത്തു ചിലപ്പോഴൊക്കെ ഞങ്ങൾ പഠനത്തെ കുറിച്ചും നന്നേ ചെറുപ്പത്തിൽ നടന്ന അവളുടെ വിവാഹത്തെ കുറിച്ചും ചോദിക്കാറുണ്ട് അപ്പോൾ അവൾ പൊട്ടിചിരിച്ചു കൊണ്ട് ഉത്തരം പറയാതെ വിഷയം മാറ്റും …

പക്ഷെ ഇന്ന് അവൾ എൻ്റെ ചോദ്യം കേട്ട് പൊട്ടിചിരിച്ചില്ല …അവളുടെ മുഖത്ത് ചെറിയൊരു മന്ദഹാസം മാത്രം ..

അവളുടെ കഥകേട്ട് കഴിഞ്ഞപ്പോഴാണ് ആ മന്ദഹാസത്തിന്റെ അർത്ഥം എനിക്ക് മനസിലായത് ..അവളുടെ കഥ കേട്ട് കഴിഞ്ഞപ്പോഴാണ് പഴയ പൊട്ടിച്ചിരികളിൽ അവളൊളിപ്പിച്ച വേദനകൾ ഞാനറിഞ്ഞത് ..

അവൾ പറഞ്ഞു തുടങ്ങി …
ആദ്യമായി ബാംഗ്ളൂരിൽ എത്തിയ ദിവസം മുതൽ..

ഭാണ്ഡക്കെട്ടുകളെല്ലാം പെറുക്കി നടന്ന അറുമുഖത്തിന്റെ പിന്നിൽ
ഉറങ്ങിയ ശ്വേതയെ തോളിൽ ഏറ്റി ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിലൂടെ നടന്ന ദിവസം മുതൽ..

റെയിൽവേ സ്റ്റേഷനിലൂടെ നടക്കുമ്പോൾ വലുത് തോളിൽ ഇട്ട തുകൽ സഞ്ചിയിൽ അവൾ അറിയാതെ തലോടി …അണ്ണൻ തന്ന സഞ്ചി ..അതുള്ളപ്പോൾ അണ്ണൻ എപ്പോഴും കൂടെ ഉള്ളത് പോലെയാണ് …..

അണ്ണൻ കാർത്തിക്, പാട്ടി (അമ്മൂമ്മ ) ,അപ്പ ‘അമ്മ പിന്നെ കൃഷിയിടത്തിനു നടുക്കുള്ള ആ തറവാട് വീട് എല്ലാം പരിമളയ്ക്ക് മുന്നിൽ ഒരു ചിത്രം പോലെ തെളിഞ്ഞു ….” നാഗപട്ടണത്തെ നാലുവേദപതി ഗ്രാമത്തിൽ അടപ്പാർ നദീ തീരത്താണ് ഞങ്ങളുടെ വീട് ..അപ്പയും അമ്മയും അവിടുത്തെ സ്കൂളിൽ അദ്ധ്യാപകർ ..” അവൾ തുടർന്നു .

അപ്പയുടെ ഇളയ സഹോദരിയുടെ പെട്ടന്നുണ്ടായ മരണവും അതോടെ പാട്ടി തറവാട്ടിൽ ഒറ്റയ്ക്കായതും കാരണമാണ്, ചെന്നൈയിൽ നിന്ന് അപ്പയും അമ്മയും ഞങ്ങളും നാലുവേദപതിയിലേക്ക് വന്നത്.. ഞങ്ങൾ കുട്ടികൾ നന്നേ ചെറുതായിരുന്നു.. പാട്ടിയെ വല്യ ഇഷ്ടമായിരുന്ന ഞങ്ങക്ക് അവരുടെ കൂടെ കൂടാൻ വല്യ സന്തോഷമായി.. അല്ലെങ്കിലും ചെന്നൈ ഓർമ്മകൾ ഒന്നും ഞങ്ങളുടെ മനസിലില്ല …” പാട്ടിയുടെ പേര് തന്നെയാ എനിക്കും….” അവൾ ചിരിച്ചു കൊണ്ട് കൈയുലുണ്ടായിരുന്ന പുസ്തകത്തിൽ തലോടി..

അണ്ണൻ മസ്കറ്റിൽ ജോലി ശരിയായി എന്നറിഞ്ഞു വീട്ടിലെല്ലാവരും ഏറ്റവും അധികം സന്തോഷിച്ച ദിവസം ..അണ്ണന്റെ വലിയ ആഗ്രഹമായിരുന്നു അത്. സിവിൽ എഞ്ചിനീറിങ് നല്ല മാർക്കോടെ പാസായ അവൻ കുറച്ചു കാലം നാഗപ്പട്ടണത്ത് ജോലിചെയ്തു. അതിനിടെയാണ് മസ്കറ്റ് എയർപോർട്ടിൽ സിവിൽ സെക്ഷനിൽ ജോലി കിട്ടിയത് ….എനിക്കും അണ്ണന്റെ പാത പിന്തുടരാനായിരുന്നു ആഗ്രഹം…

അന്ന് അണ്ണനെ എയർപോർട്ടിൽ കൊണ്ടുവിടാൻ ഞങ്ങൾ തിരുച്ചിരപ്പള്ളിയിലേക്ക് പുറപ്പെട്ടു .. ..വയ്യ എന്നു പറഞ്ഞു പാട്ടി വീട്ടൽ തന്നെ നിന്നു .. ആ പാവത്തിന് അണ്ണനെ വിട്ടു നിൽക്കാൻ നല്ല വിഷമമുണ്ടെന്നു ഞങ്ങൾക്കറിയാമായിരുന്നു…

അപ്പയായിരുന്നു ഞങ്ങളുടെ ഒമിനി വാൻ ഓടിച്ചിരുന്നത് അമ്മയും അപ്പയും മുന്നിൽ പിന്നിൽ ഞാനും അണ്ണനും ….അപ്പ വളരെ സന്തോഷത്തിലായിരുന്നു .. …

ഒരു വളവു തിരിയുന്നതിനിടെ പെട്ടന്ന് വലിയൊരു ട്രക്കിന് മുന്നിൽ ഞങ്ങളുടെ വാൻ പെട്ടു … അപ്പക്ക് പെട്ടന്ന് നിർത്താൻ പറ്റിയില്ല …വലിയൊരു ശബ്ദത്തോടെ ആ ലോറി ഞങളുടെ വാനിൽ ഇടിച്ചു കയറി . ലോറിയുടെ മഞ്ഞ വെളിച്ചം എൻ്റെ കണ്ണിൽ ഇരുട്ട് കയറ്റി ….

ഞാൻ കണ്ണ് തുറന്നപ്പോൾ രണ്ടു ദിവസം കഴിഞ്ഞിരുന്നു ..എൻ്റെ കൈ പിടിച്ചു കൊണ്ട് അണ്ണൻ ബെഡിനടുത്ത് നിൽക്കുന്നുണ്ട് ..അവൻറെ തലയിലെ മുറിവ് വെള്ളത്തുണി കൊണ്ട് കെട്ടിയിട്ടുണ്ട് അതിൽ ചോര പൊടിഞ്ഞു കാണുന്നുണ്ട് ..പെട്ടന്നാണ് എനിക്ക് മനസിലായത് ഞാൻ ആശുപത്രിയിലാണെന്ന് ..

“‘അമ്മ അപ്പ അവരെവിടെ ?.” ഞാൻ അവനോടു ചോദിച്ചു ..അവൻ ഒന്നും മിണ്ടിയില്ല എന്റെ കൈ മുറുകെ പിടിച്ചു കൊണ്ടവൻ വിതുമ്പി ..ഞാൻ കൈ കുടഞ്ഞു കൊണ്ട് അവനോട് പറഞ്ഞു “എനിക്കെന്റെ അമ്മയെയും അപ്പയെയും കാണണം ..”

അവൻ വിറച്ചു കൊണ്ട് പതുക്കെ പറഞ്ഞു “കാണിക്കാം വീട്ടിലെത്തിയിട്ടു കാണിക്കാം” ..അവന്റെ കണ്ണീര് അപ്പോഴും നിലച്ചില്ല …അടുത്ത ദിവസം എന്നെ ഡിസ്ചാർജ് ചെയ്തു.. കാലിന് നല്ല പരിക്കുണ്ടായിരുന്ന എന്നെ അവർ വീൽചെയറിൽ ഇരുത്തി….ഞങ്ങൾ തിരിച്ചു വീട്ടിലെത്തി ..വീട്ടിൽ പാട്ടി മാത്രം ..അപ്പയെയും അമ്മയെയും ഞാൻ എല്ലായിടത്തും പരതി…… ഇല്ല അവരെ കാണാനില്ല ..പാട്ടിയും അണ്ണനും കരയുന്നു ..”എവിടെ അപ്പയും അമ്മയും” ഞാൻ കരഞ്ഞു കൊണ്ട് ചോദിച്ചു …

അണ്ണൻ എന്റെ വീൽ ചെയർ വീടിന്റെ തെക്കു ഭാഗത്തേക്ക് കൊണ്ടുപോയി ..അവിടെ പൂക്കൾ കൊണ്ടലങ്കരിച്ച രണ്ടു മൺകൂനകൾ കാണിച്ചു നിർവികാരനായി നിന്നു …

ഞാൻ അലറി കൊണ്ട് അങ്ങോട്ടേക്ക് ഓടാൻ ശ്രമിച്ചു പക്ഷേ എന്റെ ശരീരം അതിന് അനുവദിച്ചില്ല ഞാൻ വീൽച്ചെയറിൽ നിന്നു വീണു ..അണ്ണൻ എന്നെയും എടുത്തു കൊണ്ട് അവിടേക്കു നടന്നു ..ആ രണ്ട് മൺകൂനകൾക്ക് മുന്നിൽ ഇരുന്നു ഞങ്ങൾ കുറെ നേരം കരഞ്ഞു ….

പിന്നീടുള്ള ദിവസങ്ങളിൽ പാട്ടിയും അണ്ണനും ഞാനും അന്യോന്യം അറിയിക്കാതെ കരയുകയായിരുന്നു ..

അടുത്ത ദിവസം നാഗപ്പയും മാരിയമ്മയും വീട്ടിൽ വന്നു.. ഞങ്ങളുടെ കൃഷി സ്ഥലത്തു സ്ഥിരമായി സഹായിക്കാൻ വരുന്നവരാണവർ …അപ്പൻ പോയത് നാഗപ്പയ്ക്ക് വല്ലാത്ത വിഷമമായിരുന്നു.. വാത്തിയാർ ഇല്ലാതെ എന്ന് പറഞ്ഞു അയാൾ കുറേ നേരം അണ്ണന്റെ കൈപിടിച്ച് കരഞ്ഞു….

പക്ഷെ പിന്നീടുള്ള ദിവസം മുതൽ അവർ ഞങ്ങൾക്ക് വലിയ സഹായമായി.. കൃഷിയിടത്തിൽ നാഗപ്പ എല്ലാം ഏറ്റെടുത്തു നടത്തി…. മാരിയമ്മ ഞങ്ങളെ അടുക്കളയിൽ കയറാൻ അനുവദിച്ചില്ല.. ഞങ്ങൾക്ക് വേണ്ടതൊക്കെ ഉണ്ടാക്കി തന്നു.. പാട്ടിക്ക് രാത്രി വേണ്ട ചുക്ക് കാപ്പി പോലും അവർ ഉണ്ടാക്കികൊടുത്തു ..അവരുടെ മകൻ അറുമുഖം ഞാൻ കോളേജിൽ പോകുമ്പോൾ പാട്ടിക്കു ഒരാൾ സഹായമായി.. പത്താം ക്‌ളാസിൽ പഠിത്തം നിർത്തിയ അവൻ സുഹൃത്തുക്കൾ കുറവായ എനിക്ക് കൂട്ട്കാരനായി …

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും അണ്ണനെ മസ്കറ്റിലേക്കു വീണ്ടും ജോലിക്കു വിളിച്ചു … ഒരു മാറ്റം പ്രതീക്ഷിച്ച അവൻ പോകാൻ തീരുമാനിച്ചു. അതാണ് നല്ലതെന്നു പാട്ടിയും പറഞ്ഞു
നാഗപ്പയുടെയും മാരിയമ്മയുടെയും അറുമുഖത്തിന്റെയും സഹായങ്ങൾ , അണ്ണന് കൂടുതൽ ആശ്വാസം നൽകി… എന്നോട് പഠിത്തത്തിൽ ശ്രദ്ധിക്കാനും മുത്തശ്ശിയെ നോൽക്കാനും പറഞ്ഞു അവൻ മസ്കറ്റിലേക്കു പോയി…. അങ്ങനെ ഞാനും പാട്ടിയും ആ വീട്ടിൽ തനിച്ചായി ..

എപ്പോഴോ എങ്ങനെയോ ഞാൻ അറിയാതെ അറുമുഖത്തിനോടുള്ള എൻ്റെ ഇഷ്ടം , പ്രണയമായി മാറി ..എന്റെ പ്രണയം അന്ധമായി..എനിക്കവനെ പിരിയാതെ വയ്യന്നായി..ക്‌ളാസിൽ പോകാതെ ഞാൻ അവൻ്റെ കൂടെ കൂടുതൽ സമയം ചിലവഴിച്ചു …

ജോലികിട്ടി കുറച്ചു ദിവസത്തെ ലീവിന് വന്ന അണ്ണൻ എന്നെ ഉപദേശിച്ചു .. പ്രണയം തലക്കു പിടിച്ച ഞാൻ പറഞ്ഞതൊന്നും കേട്ടില്ല..

അനിയത്തിയെ ഒരുപാട് സ്നേഹിക്കുന്ന അണ്ണന് പിന്നെ ഒന്നും പറയാൻ പറ്റിയില്ല.. ..എന്നാലും പഠിത്തം കഴിഞ്ഞിട്ടു അറുമുഖത്തിന് ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് പറഞ്ഞു..

അണ്ണൻ , എന്നെയും അറുമുഖത്തെയും മസ്കറ്റിൽ കൊണ്ടു പോകാനും, അവന് അവിടെ ഒരു ജോലി ശരിയാക്കാനും തീരുമാനിച്ചു .എനിക്കും അത്
സമ്മതമായിരുന്നു ..അറുമുഖത്തിന് ചെറിയ ഒരിഷ്ടക്കേടുണ്ടായിരുനെങ്കിലും ഞാൻ പറഞ്ഞാൽ സമ്മതിക്കുമെന്നെനിക്കറിയാമായിരുന്നു…..

പക്ഷെ എല്ലാം തകിടം മറിച്ചു കൊണ്ട് സുനാമി വന്നു.. തമിൾനാട്ടിൽ പ്രത്യേകിച്ച് നാഗപട്ടണം ഇളകി മറിഞ്ഞു 6000ൽ അധികം ആൾക്കാർ മരിച്ചു ..പക്ഷെ അത്ഭുതം എന്തെന്നാൽ നമ്മുടെ ഗ്രാമമായ നാലുവേദ പതിയിൽ ആരും മരിച്ചില്ല…….സുനാമിക്ക് രണ്ടു വർഷങ്ങൾ ക്ക് മുൻപ് അപ്പയും കൂട്ടരും ഗവണ്മെന്റലെ കുറച്ചു പേരും കൂടി കടൽ തീർത്തിനടുത്തു കുറേ കാറ്റാടി മരങ്ങൾ നട്ടു.. കളക്ടർ പറഞ്ഞ കാര്യങ്ങൾ അപ്പയാണ് നാട്ടുകാർക്കു പറഞ്ഞു കൊടുത്തു അവരെ കൂടെ കൂട്ടിയത് …. വരൾച്ചയിൽ വെള്ളം കിട്ടാതെയായ ഗ്രാമവാസികൾക്കു മരങ്ങളുടെ ആവശ്യം അപ്പ പറഞ്ഞു കൊടുത്തു…. കാറ്റിനെ ചെറുത്ത് നിൽക്കുമെന്നും മഴവെള്ളം പിടിച്ചു നിർത്തുമെന്നറിയാമെങ്കിലും.. ഒരിക്കലും ആരും കരുതിയില്ല വലിയ തിരമാലകളെ അവ തടഞ്ഞിടുമെന്ന്..തങ്ങളെ വലിയ ആപത്തിൽ നിന്ന് രക്ഷപെടുത്തുമെന്ന്..
സുനാമി വന്നപ്പോൾ ആദ്യത്തെ കുറേ മരങ്ങൾ മറിഞ്ഞു വീണെങ്കിലും ബാക്കിയുള്ള ആ കാറ്റാടി മരങ്ങൾ വലിയ തിരമാലകളെ തടഞ്ഞിട്ടു നാലുവേദപതിയിലെ ജനങ്ങളെ രക്ഷിച്ചു..

വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട കുറെ നാട്ടുകാർ ഞങ്ങളുടെ വീട്ടിൽ വന്നു.. അപ്പയോടുള്ള നന്ദി അറിയിക്കാൻ..അപ്പയുടെ കുഴിമാടത്തിൽ പോയി എല്ലാവരും പ്രാർത്ഥിച്ചു .. എല്ലാവരും കരഞ്ഞു..

…അപ്പയുടെയും അമ്മയുടെയും മരണത്തിൻറെ ഓർമകളിൽനിന്നു തിരിച്ചുവരാൻ പറ്റാതിരുന്ന പാട്ടിക്ക് ആ നിമിഷങ്ങൾ താങ്ങാനായില്ല അവർ അന്ന് ഹൃദയം തകർന്നു മരിച്ചു …

ആ സമയത്ത് അണ്ണന് പെട്ടന്ന് നാട്ടിലെത്താൻ എത്താൻ കഴിഞ്ഞില്ല …… അറുമുഖത്തിന്റെയും നാഗപ്പയുടെയും, മാരിയമ്മയുടെയും സഹായത്തിൽ ഞാൻ വിഷമങ്ങളിൽ നിന്ന് കരകയറാൻ ശ്രമിച്ചു ..പക്ഷെ അതിനിടെ ഞാനറിഞ്ഞു അറുമുഖത്തിന്റ കുഞ്ഞു എന്റുള്ളിൽ വളരുന്നുണ്ടെന്ന് ..ഞങ്ങൾ വിവാഹം കഴിക്കാൻ നിബന്ധിതരായി.. കുറച്ചു ദിവസം കഴിഞ്ഞ് വന്ന അണ്ണൻ ഞങ്ങളുടെ വിവാഹം നടത്തി ….വെള്ളം കയറിയ കൃഷിയിടങ്ങൾ നാഗപ്പയുടെ സഹായത്തോടെ അണ്ണൻ നന്നാക്കി…. അണ്ണൻ തിരിച്ചു പോയി..

കുറച്ചു മാസങ്ങൾ കഴിഞ്ഞു ഞാൻ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.. ഒരു വർക്ഷോപ്പിൽ പോയി കൊണ്ടിരുന്ന അറുമുഖത്തിന് സുനാമിക്കു ശേഷം ജോലി പോയിരുന്നു ….അണ്ണൻ അവനെ മാസക്റ്റിലേക്ക് കൊണ്ടുപോകാൻ തയ്യാറായി ..പക്ഷെ അറുമുഖം അതിനു സമ്മതിച്ചില്ല .. ഒരു ജോലിക്കു വേണ്ടി ബാംഗ്ളൂരിലേക്കു പോകാനുള്ള അവന്റെ തീരുമാനം അപ്പോഴാണുണ്ടായത് .. നാഗപ്പയും, മാരിയമ്മയും അണ്ണനും, എന്നോട് തറവാട്ടിൽ നില്ക്കാൻ പറഞ്ഞു ..പക്ഷെ അറുമുഖത്തിന് ഞാൻ കൂടി അവന്റെ കൂടെ പോകണമെന്ന് പിടിവാശിയായിരുന്നു .. ..അങ്ങനെ ഒരു വയസുപോലും ആകാത്ത ശ്വേതയെയും കൂട്ടി മനസില്ലാ മനസോടെ ഞാൻ അവന്റെ കൂടെ ബാംഗ്ളൂരിലേക്ക് പുറപ്പെട്ടു..

കുറെ കാലമായി ബാംഗളൂരിൽ ഉണ്ടായിരുന്ന അറുമുഖത്തിന്റെ അമ്മാവനും അമ്മായിയും .. അതായിരുന്നു നാലുവേദപതിയിൽ നിന്നും ബാംഗ്ളൂരിലേക്കു തിരിക്കുമ്പോൾ ഞങ്ങളുടെ ലക്ഷ്യം. ഏകദേശം അഡ്രെസ്സ് അറിയാമെങ്കിലും ഉള്ളിൽ ആധി ആയിരുന്നു അവരെ കാണുന്നത് വരെ.. .

പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു …ഞാൻ അമ്മായിടെ കൂടെ വീടുകളിൽ ജോലിക്കു പോകാൻ തുടങ്ങി ….

അമ്മായി വീടുകളിൽ ജോലിചെയ്താണ് തൻ്റെ മൂന്ന് പെൺകുട്ടികളെയും പഠിപ്പിച്ചത് ..മൂന്നു പേരും ജോലിചെയുന്നുണ്ട് .. അമ്മായിയുടെ ഇളയ മകൾ സൂര്യ,ചെറിയൊരു കൺസ്ട്രഷൻ കമ്പനിയിൽ സിവിൽ എഞ്ചിനീർ ആയി ജോലിചെയ്യുന്നു…ഞാൻ പഠിച്ചിരുന്നെങ്കിൽ എന്ന ചിന്ത അവളെ കാണുമ്പോൾ പലപ്പോഴും മനസ്സിലുണർന്നു ..പകൽ ജോലി കഴിഞ്ഞു പഠിക്കാമെന്നു കരുതി ..പക്ഷെ അറുമുഖം അതിനൊന്നും സമ്മതിച്ചില്ല .. അവൻ അപ്പോഴും ജോലി കിട്ടാതെ അലയുകയായിരുന്നു ..അവസാനം അമ്മാവന്റെ ശുപാർശയിൽ അമ്മാവൻ ടാക്സി ഓടിക്കുന്ന ട്രാവൽസിൽ അവന് ടാക്സി ഡ്രൈവർ ആയി ജോലികിട്ടി..പഠിത്തത്തിന്റെ കാര്യം പിന്നെയും പറഞ്ഞെങ്കിലും അവൻ രാത്രിയിലും പണിയുണ്ട് എന്ന് പറഞ്ഞു അതിന് സമ്മതിച്ചില്ല.. പിന്നെ ആ വിഷയത്തെ കുറിച്ച് കൂടുതൽ സംസാരിച്ചില്ല ..എനിക്ക് വേറെ വഴിയുമില്ല ശ്വേതയെ നോക്കണം അവൾ വളർന്നാൽ അവളെ നല്ലരീതിയിൽ പഠിപ്പിക്കണം ..അതിനു അമ്മായി ചെയ്തതുപോലെ പണം സ്വരൂപിക്കണം അതുമാത്രമായി എന്റെ ചിന്ത ..

അതിനിടയിലാണ് മറ്റ് ഡ്രൈവർമാരുടെ കൂടെ കൂടി അറുമുഖം മദ്യപിക്കാൻ തുടങ്ങിയത് .. മദ്യപിച്ചു വീട്ടിൽ വരാൻ തുടങ്ങി ..അമ്മായിയുടെ വീട്ടിൽ അവനൊരു ശല്യമായി..അമ്മാവനും അമ്മായിയും ഉപദേശിച്ചപ്പോൾ അത് കേൾക്കാൻ കൂട്ടാക്കാതെ അവൻ എന്നെയും കൂട്ടി അവന്റെ സുഹൃത്ത് സെക്യൂരിറ്റിയായി ജോലിചെയ്യുന്ന അപ്പാർട്മെന്റിലെ ഗാരേജിലേക്കു താമസം മാറി …അപ്പോഴേക്കും ഞാൻ വീട്ടുജോലികളും ഭക്ഷണം പാകം ചെയ്യാനും നന്നായി പഠിച്ചിരിന്നു .. ആ അപ്പാർട്മെന്റിലെ വീടുകളിൽ ഞാൻ ജോലിക്ക് പോയിത്തുടങ്ങി .. .ഡ്രൈവിംഗിനിടെ മദ്യപിച്ചു എന്ന് പരാതി കിട്ടിയപ്പോൾ ട്രാവെൽസുകാർ അറുമുഖത്തെ പുറത്താക്കി .. അവൻ മദ്യപിച്ചു വന്നു എല്ലാരേയും തെറി പറഞ്ഞു..അവന്റെ ജോലി പോയതറിഞ്ഞു അമ്മായി എന്നെയും ശ്വേതയെയും അവരുടെ വീട്ടിലേക്കു തിരിച്ചുകൊണ്ട് പോയി …

അന്ന് അറുമുഖം എന്നെയോ ശ്വേതയെയൊ കാണാൻ വന്നില്ല ..അവൻ കൂട്ടുകാരുടെ കൂടെ കൂടി കറങ്ങി നടക്കുകയാണെന്നും കൈയിലുള്ള പണം മുഴുവൻ മദ്യത്തിന് ചിലവാക്കുകയാണെന്നും അമ്മാവന്റെ സുഹൃത്തുക്കൾ വന്നു പറഞ്ഞു ..

ഒരാഴ്ച്ച കഴിഞ്ഞൊരു ദിവസം എന്നെക്കാണാൻ അറുമുഖം വന്നു ..ഞാൻ ശ്വേതയെയും കൂട്ടി ഓടിച്ചെന്നു ..പക്ഷെ അവൻ മോളെ നോക്കിപോലുമില്ല അവൻ മദ്യപിച്ചിട്ടുണ്ടായിരുന്നു അവനു പണം വേണമായിരുന്നു ..ഇല്ല എന്ന് പറഞ്ഞപ്പോൾ അവൻ എന്റെ മുടിപിടിച്ചു വലിച്ചു..എന്റെ കൈയിലുണ്ടായിരുന്ന ശ്വേത തലയടിച്ചു നിലത്തു വീണു അവളുടെ നെറ്റി മുറിഞ്ഞു ..അമ്മായി ഓടിവന്നു അവളെ എടുത്തു.. എന്നെ എഴുന്നേൽപ്പിച്ചു ..ആൾകാർ ഓടിക്കൂടി.. അവൻ അമ്മായിയേയും അമ്മാവനെയും കുറെ തെറിപറഞ്ഞു പിന്നെ ആടി ആടി തിരിഞ്ഞു നടന്നു..

അന്ന് ഞാൻ തീരുമാനിച്ചു എന്തായാലും നാലുവേദ പതിയിലേക്ക് തിരിച്ചു പോകണം.. ഞാൻ കാരണം അമ്മായിയും അമ്മാവനും വിഷമയ്ക്കാൻ പാടില്ല ഞാൻ ഇവിടെ നിന്നാൽ അവൻ ഇനിയും വരും.. ഈ നാട്ടിൽ വേറൊരിടവും എനിക്കറിയില്ല..

ഇവിടുന്നു പോകുമ്പോൾ ഒരു ഉറപ്പുമില്ലായിരുന്നു ഞാൻ നാട്ടിൽ എത്തുമെന്നോ.. വീട് എങ്ങനെ ഉണ്ടാവുമെന്നോ…. ..പക്ഷെ കൈയിൽ ശ്വേത ഉണ്ടായിരുന്നത് കൊണ്ട് അവൾക്കു വേണ്ടി ജീവിക്കണം എന്നൊരു ചിന്ത മനസിൽ ഒരു തീപ്പൊരിയായി ഉണ്ടായിരുന്നു ..അത് കെട്ടില്ല ..പിന്നീട് അത് കൂടുതൽ ആളിക്കത്തി ..

ഞാൻ നാഗപ്പട്ടണത്ത് ട്രെയിൻ ഇറങ്ങി നേരെ പോയത് നാലുവേദ പതിയിലെ വീട്ടിലേക്കാണ് …അവിടെ അണ്ണൻ ഉണ്ടായിരുന്നു ലീവിന് വന്നതായിരുന്നു അവൻ.. അടുത്ത ദിവസം തന്നെ ബാംഗ്ലൂർ വന്നു എന്നെ കാണാനിരിക്കുകയായിരുന്നു അവൻ… “ഭാഗ്യം അതിനു മുൻപേ ഞാൻ ഇങ്ങോട്ട് വന്നത്.. എന്റെ ദയനീയ അവസ്ഥ അവന് കാണേണ്ടി വന്നില്ലല്ലോ …..”

അണ്ണൻ ശ്വേതയെ എടുത്തു വീടിനു ചുറ്റും നടന്നു…അമ്മയുടെയും അപ്പയുടെയും പാട്ടിയുടെയും ശവകുടീരത്തിനടുത്തു കൊണ്ടുപോയി പ്രാർത്ഥിച്ചു..

ദിവസങ്ങൾ കഴിഞ്ഞു ..അണ്ണൻ ശ്വേതക്കു വേണ്ട കളിപ്പാട്ടങ്ങൾ വാങ്ങി അവളുടെ കൂടെ കളിച്ചു ..എനിക്ക് നടന്നതൊക്കെ പറയണമെന്നുണ്ടായിരുന്നു ..പക്ഷെ അണ്ണനൊന്നും ചോദിച്ചില്ല . അവൻ ശ്വേത യുടെ കൂടെ കളിക്കുന്നു അവളെ പഠിപ്പിക്കുന്നു …ചിലപ്പോ അവനോടൊന്നും പറയണ്ട എന്ന് കരുതി ..അത്രമേൽ അവൻ എന്നെ സ്നേഹിച്ചിരുന്നു …കഥ കേട്ടാൽ അവൻ തകർന്നു പോകുമെന്ന് തോന്നി ….ഒരു പക്ഷെ അവൻ നാഗപ്പ പറഞ്ഞു എല്ലാം അറിഞ്ഞിട്ടുണ്ടാവും അതുകൊണ്ടാവും എന്നോടൊന്നും ചോദിക്കാഞ്ഞത് …ചോദിച്ചാൽ എനിക്ക് വിഷമമുണ്ടാകുമെന്ന് കരുതിക്കാണും

അണ്ണന്റെ ലീവ് തീരാറായി.. ഒരാഴ്ച്ചകഴിഞ്ഞാൽ അവൻ തിരിച്ചു മസ്കറ്റിലേക്ക് പോകും …. ഒരു ദിവസം കുറച്ചു പണം തന്നിട്ട് അവൻ എന്നോട് പറഞ്ഞു ..”നീ ഒരു കാര്യം ചെയ്യണം ശ്വേതയെ സ്കൂളിൽ ചേർക്കണം …നീയും പഠിത്തം തുടരണം ..കഴിഞ്ഞ ഒരു വർഷം നീ മറക്കുക ..എന്താവശ്യമുണ്ടെങ്കിലും നീ അറിയിക്കുക …പണത്തിന്റെ കാര്യത്തിൽ നീ വിഷമിക്കേണ്ട” ..ഞാൻ ഒന്നും മിണ്ടിയില്ല ..അടുത്ത ദിവസം ഞാൻ നാലുവേദപതിയിലെ അപ്പയും അമ്മയും പഠിപ്പിച്ച സ്കൂളിൽ പോയി ..

നാളെ അണ്ണൻ തിരിച്ചു പോകും ..അന്ന് രാത്രി മുഴുവൻ ആലോചിച്ചു.. അടുത്ത ദിവസം രാവിലെ ഞാൻ തീരുമാനം അണ്ണനോട് പറഞ്ഞു .”.ശ്വേതയെ ഇവിടെ സ്കൂളിൽ ചേർക്കാം …പിന്നെ ഞാൻ ഒരു ജോലി അന്വേഷിക്കുന്നുണ്ട്”

“സ്കൂളിൽ അവരുടെ ഹൗസ് കീപ്പിങ് ഡിപ്പാർട്മെന്റിൽ ജോലിയുണ്ട് പിന്നെ സ്കൂളിന്റെ അടുക്കളയിലും ആളെ ആവശ്യമുണ്ട്‌ ..ഞാൻ തല്കാലം അവിടെ ചേരാൻ തീരുമാനിച്ചു..ഞാൻ ശ്വേതയെ യെ പഠിപ്പിക്കും .അണ്ണൻ തന്ന പണം ഞാൻ അവളുടെ പേരിൽ ബാങ്കിൽ ഇട്ടിട്ടുണ്ട് .. ഞാനും പഠിക്കും .. ശ്വേതയും അണ്ണനും , കഴിഞ്ഞ ഒരു വർഷത്തെ അനുഭവങ്ങളുമാണ് ഇനി എനിക്ക് മുൻപോട്ടു പോകാനുള്ള ഊർജം ..”

അണ്ണൻ എന്നെയും ശ്വേത യെയും ചേർത്ത് പിടിച്ചു പറഞ്ഞു എനിക്കെനി സന്തോഷത്തോടെ പോകാം .

അപ്പയുടെ ശിഷ്യനായിരുന്നു പ്രിൻസിപ്പൽ, അതുകൊണ്ടു സ്കൂളിൽ ജോലിക്കിടയിൽ പഠിക്കാനുള്ള സൗകര്യമൊക്കെ തന്നു ..

ശ്വേതയും എന്നെ മനസിലാക്കി ..സ്കൂളിലെ അടുക്കളയിൽ സ്വന്തം അമ്മ ജോലിചെയുന്നതിൽ അവൾക്കു വിഷമമുണ്ടായില്ല …അവൾ തന്റെ സുഹൃത്തുക്കളെയും കൂട്ടി എന്നെ വന്നു കാണാറുണ്ട് ..എന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നതെന്നു അവളുടെ സുഹൃത്തുക്കളോട് പറയാറുണ്ട് ..

ഇത്രയും പറഞ്ഞു പരിമളം ,കൈയിലുണ്ടായിരുന്ന റൂമിയുടെ ബുക്ക് മേശയിൽ വച്ച് ..അലമാരയിലെ പുസ്തകങ്ങൾ നോക്കി ..

പരിമളയിൽ ഉണ്ടായ മാറ്റം എന്നെ അത്ഭുദപ്പെടുത്തി ..
വിഷമങ്ങളെ ധൈര്യത്തോടെ നേരിടുന്ന ഒരു പോരാളിയെ മുന്നിൽ കണ്ടു സന്തോഷം തോന്നി ..

“അല്ല പഠിത്തത്തിൽ ശ്രദ്ധിക്കേണ്ട നീ എന്തിനിപ്പോ വന്നു …”ഞാൻ പരിമളയോട് ചോദിച്ചു ..

അവൾ പറഞ്ഞു “അതെ പഠിത്തത്തിൽ ശ്രദ്ധിക്കുന്നുണ്ട് ഞാൻ സോഷ്യൽ സയൻസിൽ ഡിഗ്രി എടുത്തു ഇനി മാസ്റ്റേഴ്സ് ചെയ്യണം.. പിന്നൊരു ജോലി അന്വേഷിക്കണം ..”

“പിന്നെ ഇങ്ങോട്ടു വരാനുള്ള കാരണം … അത് വേറൊരു കഥയാണ്..” അവൾ ഏതൊ ഒരു ബുക്ക് എടുത്തു സോഫിയിൽ വന്നിരുന്നു.. എന്നിട്ട് തുടർന്നു

ഞാൻ പഠനവുമായി ബന്ധപ്പെട്ടു പല
സാമൂഹിക ക്ഷേമ സംഘടനകളുമായി ബന്ധപെടാറുണ്ടായിരുന്നു ..അവരുടെ കൂടെ നിന്ന് സമൂഹത്തിലെ താഴെകിടയിലെ ആൾകാർക്ക് കുറെ കാര്യങ്ങൾ ചെയ്യാറുണ്ട്.. നാഗപ്പട്ടണത്തും ചെന്നൈയിലും അങ്ങനെ പല സ്ഥലങ്ങളിലും പോകാറുണ്ട് അതിന് വേണ്ടി…..”

ഒരു മാസം മുൻപ് സംഘടന നടത്തിയ ഒരു ക്‌ളാസ്സുണ്ടായിരുന്നു മദ്യാസക്തിയെ കുറിച്ചും അതിൽ നിന്ന് ആൾകാരെ രക്ഷപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ചും..

സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാൻ കാലങ്ങൾക്ക് ശേഷം അറുമുഖത്തെ കുറിച്ചോർത്തത് ..അടുത്ത ദിവസം ഞാൻ അമ്മായിയുടെ മകളെ വിളിച്ചു.. അപ്പോഴാണ് അറിഞ്ഞത് അറുമുഖം മുഴുകുടിയനായി മാറിയിരുന്നു എന്ന് .. ..കുറച്ചുകാലം ഒരു ടാക്സി ഓടിച്ചിരുന്നെന്നും .ബംഗ്ലൂ രിലെ പല സ്ഥലങ്ങളിലും ഡ്രൈവർ ആയി ജോലി ചെയ്‌തെന്നും മദ്യാസക്തി കൊണ്ട് അവിടൊന്നൊക്കെ ജോലി പോയെന്നും.. കുറച്ചുകാലം ജയിലിൽ കിടക്കേണ്ടി വന്നു എന്നും .. ….ചിലപ്പോ പണത്തിനു വേണ്ടി അമ്മാമനെ കാണാൻ വരും..അവർ ഭക്ഷണം കൊടുക്കും .. പണം കിട്ടിയില്ലെങ്കിൽ അവരെ തെറി പറയും എന്നൊക്കെ …

ഏതൊക്കെ കേട്ട ഞാൻ ക്‌ളാസെടുത്ത ഡോക്ടറുടെ അടുത്ത് പോയി അറുമുഖത്തിന്റ കാര്യങ്ങൾ സംസാരിച്ചു ..അദ്ദേഹം അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാൻ പറഞ്ഞു ..അവനെ കൂട്ടാൻ വന്നതാണ് ഞാൻ .. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട് ..ട്രെയിൻ ആണെങ്കിൽ അവൻ തിരിച്ചോടും .. അത് കൊണ്ട് ഒരു കളവു പറയേണ്ടി വന്നു .. തമിഴ്നാട് ഗവര്മെന്റ് സുനമായിൽ വീട് നഷ്ടപ്പെട്ടവർക്ക് പണം കൊടുക്കുന്നുണ്ടെന്നും അത്കൊണ്ട് ഒരു ടാക്സി സ്വന്തമായി വാങ്ങാം എന്നാണവനോട് പറഞ്ഞത് ….അവൻ വരാൻ തയ്യാറയിട്ടുണ്ട്..

എനിക്കത്ഭുതമായി ..”ഇനിയും അവനെ നിന്റെ കൂടെ കൂട്ടണോ ? ഇപ്പോഴും അവന് പണം മാത്രം മതി.. മകളെയോ നിന്നെയോ പറ്റി ഒന്നും അറിയണ്ട അവന്.. എന്നിട്ടും നീ…അനുഭവിച്ചതൊക്കെ പോരെ ?”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ..”എനിക്കിപ്പോൾ ശ്വേതയെ വളർത്താൻ കെൽപ്പുണ്ട് …അറുമുഖത്തിനെ മാറ്റിയെടുക്കാൻ പറ്റിയാൽ …അവനൊരു ജോലി തരപ്പെടുത്തി കൊടുക്കണം ..അങ്ങനെ അവൻ ജീവിക്കട്ടെ …. കുറച്ചു കാലമെങ്കിലും നാഗപ്പക്കും മാരിയമ്മയ്ക്കും അവനെ കണ്ടിരിക്കാല്ലോ… അപ്പയുടെ ആഗ്രഹപ്രകാരം കൃഷ്‌യിടങ്ങളിൽ കൃഷി ഇറക്കാൻ നാഗപ്പയ്ക്ക് അനുവാദം കൊടുത്തിരുന്നു അതിൽ നിന്ന് കിട്ടുന്നതെല്ലാം അവർക്കായിരുന്നു… പക്ഷെ രണ്ടുപേർക്കും വയസായി പഴയത് പോലെ ഓടി നടക്കാൻ കഴിയുന്നില്ല….അടുത്തിടെ മകനെ കാണാനുള്ള ആഗ്രഹം അവർ പറഞ്ഞിരുന്നു..”

“എനിക്കോ ശ്വേതയ്ക്കോ അവനെ ആവിശ്യമില്ല ….പണ്ട് അപ്പയും അമ്മയും മരിച്ചു പോയപ്പോൾ ഒരു താങ്ങായി കൂടെ ഉണ്ടായതല്ലേ അവൻ ..ആ സ്‌നേഹം ഞാൻ മറന്നിട്ടില്ല അതുകൊണ്ടാ ….പക്ഷെ എന്നെയും ശ്വേതയെയും നോക്കാൻ എനിക്കിനി അവന്റെ ആവിശ്യമില്ല ..മോളൊരിക്കലും അവനെ പറ്റി ചോദിച്ചിട്ടില്ല …..

പറഞ്ഞു നിർത്തി പരിമളം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കുറച്ചു പൈസ എടുത്തു ..നിങ്ങൾ അന്ന് തന്ന പണം ഇല്ലായിരുന്നെങ്കിൽ ഞാൻ നാഗപ്പടണം വരെ എത്തില്ലായിരുന്നു ..അത് തിരിച്ചു തരാൻ കൂടിയാണ് ഞാൻ വന്നത് ..

ഞാൻ ആ പണം വാങ്ങിയില്ല ..അവളോട് പറഞ്ഞു “ഞാനും നിന്റെ അണ്ണനാണ് അത് ശ്വേതക്ക് കൊടുക്കൂ ..അവളോട് എൻ്റെ അന്വേഷണം അറിയിക്കൂ” ..അവൾ ചിരിച്ചുകൊണ്ട് പണം തിരിച്ചു വച്ചു എന്നിട്ട് സമയം നോക്കി പറഞ്ഞു ..”ഉച്ചയ്ക്കാണ് ഫ്ലൈറ്റ് ..ഞങ്ങൾ ഇറങ്ങട്ടെ ..അറുമുഖം താഴെയുണ്ട്” .. ..ഞാൻ ബാൽകണിയിൽ നിന്ന് പുറത്തു നോക്കി ..ഒരു ലക്ഷ്യവുമില്ലാതെ അലസമായി നിൽക്കുന്ന അറുമുഖത്തെ കണ്ടു…..അവന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാകട്ടെ ..അവനു വേണ്ടി പരിമളം ചെയ്യുന്നതൊക്കെ അവൻ തിരിച്ചറിയുന്ന കാലം ഉണ്ടാകുമെന്ന് ഞാൻ കരുതട്ടെ..

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…