സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒറ്റ നിഴൽ

ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

എഴെട്ടുവർഷം ഒരുമിച്ചുജീവിച്ച്,
ഒടുവിൽ മരിക്കുന്നവരെ കണ്ടിട്ടുണ്ടോ?
അവർ നേർത്ത
ഇഴകളെപോലെയാണ്.

അവസാനമിട്ട ചായയിൽ
മധുരമില്ലെന്ന് പരിഭവം
പറയാതെ,
തോളിലെ വിയർപ്പിന്
പനിനീരിന്റെ തണുപ്പെന്ന്
പറഞ്ഞു വാരിപുണരുന്നവർ.

അവസാന രാത്രിയിലും ആദ്യരാത്രിയിലെന്നപോലെ ഉറങ്ങാതിരിക്കുന്നവർ.

അവരാദ്യം പ്രണയിച്ചത്
കണ്ണുകളിൽ നിന്നായിരിക്കും
അതുകൊണ്ടത്രേ
അവർ പിരിയുമ്പോൾ
ആദ്യം കണ്ണുകൾ നിറയുന്നത്.

മഞ്ഞയും നീലയും കൂടിച്ചേർന്ന വീട്ടിലാണ് മരിച്ചയവരെ
ഞാൻ ആദ്യം കണ്ടത്,
അമ്മ മരിച്ചപ്പോളുള്ള അതെ മണമായിരുന്നു അവർക്കും.

എല്ലാവരും അവരെ
കണ്ട് മടങ്ങുമ്പോഴും
ഞാനും തെക്കേമുറിയുടെ
കോണിലെ
ശവംനാറി
പൂക്കളും ഇരുന്നിടത്തിരുന്നു
ഞാൻ നോക്കും
ചന്ദനം മണക്കുന്നു.

മൂക്കുരസിയ കൈകളിൽ നഖം മിനിക്കിവെച്ചിരിക്കുന്നു
കാലുകൾ നീട്ടി,
തന്തവിരൽ ഇപ്പഴും
മടങ്ങിയാണ് ഇരുപ്പ്

അടുക്കളയിലെ ആദ്യ കറിവേപ്പില പൂവിട്ടപ്പോൾ വാങ്ങിത്തന്ന
പച്ചപുടവ അലമാരിയുടെ
നാലാമത്തെ
കള്ളിയിൽ ഇരുപ്പുണ്ട്

എല്ലാം അന്നുകണ്ടതുപോലെ,
പൂചൂടാത്ത തലമുടിനാരുകളെ കണ്ടപ്പോൾ അമ്മയില്ലാത്ത കുഞ്ഞിനെപ്പോലെ എനിക്കുതോന്നി

എത്രയോ തവണ അവർ ഇങ്ങനെ ഒരുമിച്ചിരുന്നിട്ടുണ്ടാവും,
ഒരുമിച്ചുകിടന്നിട്ടുണ്ടാവും,
എത്രയോ നിഴലുകൾ ഇരുട്ടിൽ ഒളിച്ചിരുന്നിരിക്കണം

അതെ, അമ്മയില്ലാത്ത കുഞ്ഞുപോലെയായി
അവരില്ലാത്ത ആ വീടും
സ്നേഹത്തിന്റെ ഉപ്പുകണങ്ങളെ ചോറിലും മീനിലും ചേർത്തുരുട്ടി
എത്ര രാത്രികളിൽ അവർ കഴിച്ചിട്ടുണ്ടാവും.

വർഷങ്ങളുടെ
തണുത്ത രാത്രികളിൽ
അവർക്ക് ചൂടിന്റെ ഇക്കിളിയുണ്ടായിരുന്നിരിക്കണം

അമ്മയില്ലാത്ത കുഞ്ഞിനും പ്രണയത്തിൽ വെന്തു
മരിച്ചവർക്കും
ഒരേ മണമായിരിക്കും!

അവർക്ക്,
അമ്മയില്ലാത്ത വീടിനും എണ്ണയില്ലാത്ത
തലമുടിക്കുമുള്ള അതേ
മണമുണ്ടായിരുന്നു

അർദ്ധരാത്രികളിലെ വകഞ്ഞുവെച്ച
കൊന്തൽപാടുകളില്ലാതെ ചീകി മിനുക്കിയ നിലാവിന്റെ നിഴലുകൾ

ഒറ്റനോട്ടം,
അവർക്കും അമ്മയ്ക്കും
ഒരേ
നിഴലാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…