സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കാത്തിരിപ്പ്.

മായ വാസുദേവൻ

പുതുമഴയുടെ കുളിരിനായ്
കാത്തിരിക്കുന്നു ഞാൻ.
നറുമണം തൂകിയെത്തുന്ന കാറ്റിലായ്,
പൊടിമണം തൂകി പരക്കുന്ന വേളയിൽ,
പുതുമഴ വന്ന് പെയ്തിറങ്ങീടുവാൻ
ഉമ്മറപ്പടിക്കോണിന്നരികിലായ്
വന്നു കാത്തിരിക്കുന്നു ഞാൻ സന്ധ്യയിൽ .

ഇടവമാസപ്പാതി മഴ വന്ന് പൊടിയ വെ,
അവ പിന്നെ,
ഇടമുറിയാതെ പെയ്തലച്ചീടവെ,
മിഴികൾ പൂട്ടാതെ ഞാൻ
നോക്കി നിൽക്കുന്നു.

കാറ്റടിച്ചല്ലോ
മുറ്റത്തെ മാവിന്റെ കൊമ്പിലെ കായ്കളിൽ,
അടർന്നു വീഴുന്നു മാമ്പഴം
മുറ്റത്തെ മുല്ല തൻ പൂക്കളെ പുൽകി.

കാതിലായ് വന്ന്
കാതരമൊഴികളാൽ,
ശൃംഗാരമോതുന്ന കാമുകനെപ്പോൽ,
കുളിരണിയിച്ചു
കാറ്റിന്റെ തഴുകലിൽ
അലിഞ്ഞാർദ്രമായ് കാത്തിരിക്കുന്നു നിന്നെ ഞാൻ .

പൂമുഖ കെട്ടിന്നകങ്ങളിൽ പെയ്ത്,
നൃത്ത ലാസ്യം പൊഴിക്കുന്ന
കുളിരാർന്ന മഴയിൽ ലയിച്ചു ഞാൻ
മിഴി പാതി പൂട്ടി കാത്തിരിക്കുന്നു.

ഇടവഴിയിലൊഴുകുന്ന
ഇടവമഴവെള്ളത്തിൽ
ഓടിക്കളിച്ചതും,
മാറോട് ചേർത്തു പുണർന്നു സൂക്ഷിച്ച
പുസ്തക കെട്ടുകൾ
വെള്ളത്തിൻ മീതെ ചിതറി തെറിച്ചതും
ഓർക്കുന്നു ഞാൻ.

എന്നുള്ളിലെന്നും വിടരുന്ന പൂക്കളായി,
നിലാശോഭയായി പെയ്തിറങ്ങുന്നു
പുതു മഴ .
ഇനിയും കാത്തിരിക്കുന്നു,
കുളിരായ്
മഴയായ്
കവിളിലൊരു തഴുകലായ്
പുണരുന്ന കാമുകനെപ്പോലെ.
കാത്തിരിക്കുന്നു ഞാൻ
മഴയുടെ നനവാർന്ന കുളിരിനെ.

പെയ്തിറങ്ങുന്ന
മഴ മുത്തുമാലകൾ
കൗതുകത്തോടെ നോക്കിനിന്നീടവെ,
തുറന്നിട്ട പുസ്തകത്താളിലെ
അക്ഷരവടിവു പോൽ
മിഴികളിൽ ഓടിയെത്തുന്നു
ഒരു പിടി ഓർമ്മ തൻ
ഓളപ്പരപ്പുകൾ

പോയ കാലത്തിന്റെ ഓർമ്മകൾ
മിഴികളിൽ പെയ്യിച്ച
ഉപ്പു മഴ കുളിരിൽ
വിറപൂണ്ട് നിൽക്കുമ്പോൾ
പ്രിയതരമൊരു പൂർവ്വ ബന്ധം പോലെ
നിന്നെ ഞാൻ കാതോർത്ത് കാത്തിരിക്കുന്നു.

നിന്നിലെ കുളിരിൽ ലയിച്ചില്ലാതാകുന്ന,
അലിഞ്ഞാർദ്രമായ് തീരുന്ന
സുഖമുള്ള സ്വപ്നങ്ങൾ കോർത്തിട്ട്
കാത്തിരിക്കുന്നു ഞാൻ
———====———-

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…