സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പൂക്കളുടെയും പെൺകുട്ടികളുടെയും ഭൂമി

സെറീന

      

1.

കരിഞ്ഞുണങ്ങിയ 

പൂക്കളുടെ ഉള്ളിൽ നിന്ന് 

ശേഖരിച്ചു വെച്ച വിത്തുകൾ 

വാക്കുകളെയും ദൈവത്തെയും  തൊടാൻ 

കൈവിറച്ച പെൺകുട്ടിയെ പോലെ 

കാറ്റും വെളിച്ചവും കടക്കാത്ത മൂലകളിൽ 

ജീവൻ്റെ ഒരടയാളവും തീണ്ടാതെ കിടന്നു. 

ഇരുട്ടിൽ നിന്ന് വെയിലിലേക്ക് 

നീളുന്നു ഉറുമ്പുകളുടെ ജാഥ 

മരണം തിന്നതിൻ്റെ  ബാക്കിയിൽ 

ജീവിതത്തെ ഊട്ടുന്നവരുടെ വലിയ നിര 

അവ ഞങ്ങളോട് സംസാരിക്കുന്നുണ്ടായിരുന്നു 

ശിക്ഷ തീരാനുള്ള വര്‍ഷങ്ങളെ

ദിവസങ്ങളാക്കി കൗണ്ട് ഡൗൺ 

ചെയ്യുന്ന ജീവ പര്യന്തം 

തടവുകാരനെയെന്ന പോലെ 

പ്രതീക്ഷയുടെ സൂത്രവാക്യങ്ങൾ 

ഞങ്ങളെ തൊട്ടു. 

ശസ്ത്രകിയാ മേശയില്‍ 

തെളിഞ്ഞ സ്റ്റീല്‍ കത്തിയുടെ മൂര്‍ച്ചയ്ക്ക് 

കാത്ത് കിടക്കുന്ന രോഗാതുരമായൊരു 

ശരീരത്തിൻ്റെ മടങ്ങിവരവ് പോലെ 

വേദനയിലൂടെ വേദനയുടെ നൂൽപ്പാലം 

കടക്കുന്ന മറ്റൊരു സൂത്രവാക്യം. 

കടന്നു പോകുന്നേരം 

പരസ്പരം മുഖം മുട്ടിച്ചു 

കൈമാറുന്ന അടയാളവാക്യത്തിൽ 

കൂട്ടമായിരിക്കുന്നതിൻ്റെയും  

കൂട്ടായിരിക്കുന്നതി ൻ്റെയും

മധുരത്തരികൾ പറ്റിപ്പിടിച്ചു. 

ഉറുമ്പുകളാകണമായിരുന്നു ഞങ്ങൾക്ക് 

ഉഷ്ണം ഒളിച്ചു കടത്തിയ 

മഴകളെ വീണ്ടെടുക്കണമായിരുന്നു 

ഉണങ്ങിയ പൂക്കളിൽ നിന്ന് 

വസന്തത്തെ വിരിയിക്കണമായിരുന്നു 

എല്ലാ കൊടുങ്കാറ്റുകളുടെയും 

ചുരുൾ നിവർത്തിയ കൊടിക്കൂറ പോലെ

തലമുടിയുടെ അലകൾ വിടർന്നു 

ലോകം കനത്തിൽ കറുപ്പിച്ചു 

കണ്ണെഴുതുകയാണെന്ന മട്ടിൽ 

കണ്ണാടികൾ തെളിഞ്ഞു 

എല്ലാ തീയും വാങ്ങി കറുക്കുന്ന

വിറകടുപ്പിൻ്റെ ചിമ്മിനിയുള്ള്

സൂര്യനിലേക്കു തുറന്നു. 

കുഴിഞ്ഞ കണ്ണുകളുടെയും 

കറുത്തു വരണ്ട തടങ്ങളുടെയും 

താഴ്‌വരകളിൽ നിന്ന് 

ലോകത്തെ കവിതയിലേക്ക് 

പരിഭാഷപ്പെടുത്തുന്ന വാക്കുകൾ

വിരൽ കോർത്തു പിടിക്കുന്നു,

ഭൂമി തിരണ്ടത് പോലെ

ഒരു പൂപ്പാടമുണ്ടാവുന്നു !

2.

അല്ലെങ്കിൽ തന്നെ 

എത്ര കാലമാണ് വേനലുകളെയിങ്ങനെ 

കയറൂരി വിടുക !

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…